National
ഗ്വാളിയർ: മധ്യപ്രദേശിൽ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും എഴുപതുകാരി മരിച്ചു.
ഗ്വാളിയർ ജില്ലയിലെ ദാബ്ര പട്ടണത്തിലെ നവഗ്രഹ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. കലശ യാത്രയ്ക്കായി രാവില ഒട്ടേറെ സ്ത്രീകൾ ക്ഷേത്രത്തിലെത്തിയിരുന്നു.
കലശ വിതരണത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. പരിക്കേറ്റവരിൽ ആറു സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. ഇവരെ ഗ്വാളിയറിലെയും ദാബ്രയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
District News
കോഴിക്കോട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടന്‍കുഴിയില്‍ ജബ്ബാറിന്റെ ഭാര്യമുനീറ (30) യാണ് മരിച്ചത്. ഫറോക്ക് കരുവന്തിരുത്തി സ്വദേശി ഖാദറിന്റെ മകളാണ് മുനീറ. ബുധനാഴ്ച രാവിലെയാണ് മുനീറയെ ജബ്ബാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കഴുത്തിനും തലയ്ക്കും കൈയ്ക്കും വെട്ടേറ്റ മുനീറ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഫാറൂഖ് കോളേജിന് സമീപം അണ്ടിക്കാടന്‍ കുഴിയിലാണ് മുനീറയും ജബ്ബാറും താമസിച്ചിരുന്നത്. സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ.
സംഭവ ദിവസം രാവിലെ മുനീറ ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ജബ്ബാര്‍ ആക്രമണം നടത്തിയത്. ജബ്ബാര്‍ ഭാര്യയോട് പണം ചോദിച്ചിരുന്നു. പണം നല്‍കാതിരുന്നതോടെയാണ് ഇയാള്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്.
മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ഇയാള്‍ മുനീറയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിയായ ജബ്ബാറിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് രണ്ടുകുട്ടികളുണ്ട്.
National
ഹൈദരാബാദ്: ഉറുമ്പുകളോടുള്ള ഭയത്തെ തുടർന്ന് യുവതി ജീവനൊടുക്കി. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. 25കാരിയായ യുവതിയാണ് മരിച്ചത്.
2022 ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. യുവതിയെ സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. യുവതിക്ക് ചെറുപ്പകാലം മുതൽതന്നെ ഉറുമ്പുകളോട് ഭയമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അമീൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49)അണ് മരിച്ചത്.
ഇന്നലെ ഗൈനകോളജി വിഭാഗത്തിൽ ഡി ആൻഡ് സി പരിശോധനക്കായി രാവിലെ ആറിന് എത്തിയതായിരുന്നു ശാലിനി. ഇവർക്ക് ബിപിയോ ഷുഗറോ മറ്റ് ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.
മകളോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയ ശാലിനി ഗൈനകോളജി വിഭാഗത്തിൽ എത്തുകയും ഗുളിക നൽകിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുകയും പെട്ടെന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തു.
പിന്നീട് ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ചലനമില്ലാതെ കിടന്ന ശാലിനി പുലർച്ചെ മരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് ശാലിനി മരണപ്പെട്ടതെന്ന് ബന്ധുക്കളുടെ പരാതിയിൽ ഗാന്ധിനഗർ പോലീസ് കേസ് എടുത്തു.